ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

 

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അമ്പലംകുന്ന് സ്വദേശി രഞ്ജുവാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് രഞ്ജു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു

കഴിഞ്ഞ മാസമാണ് രഞ്ജു യുപിയിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കൊവിഡ് പോസിറ്റീവായതോടെ അതേ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു

ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്ടർ പരിശോധനക്ക് വന്നതെന്ന് ബന്ധുക്കൾ പറയുന്നു. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കൾക്ക് രഞ്ജു വാട്‌സാപ്പ് ചെയ്തിരുന്നു.