ഷിംലയില്‍ അഞ്ച് വയസുകാരനെ പുലി ആക്രമിച്ചെന്ന് സംശയം; തിരച്ചില്‍ തുടരുന്നു

 

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ അഞ്ച് വയസുകാരനെ പുലി പിടിച്ചെന്ന് സംശയം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വീടിന് സമീപം സഹോദരനോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ അജ്ഞാത മൃഗം പിടിക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതോടെ രാത്രി 11 മണിയോടെ തിരച്ചില്‍ ആരംഭിച്ചു.

കുട്ടിയെ പുലി പിടിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. മൂന്ന് മാസത്തിനിടെ ഷിംലയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റില്‍, കന്‍ലോഗ് പ്രദേശത്ത് നിന്ന് അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ച് കൊന്നിരുന്നു. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ നിന്ന് പെണ്‍കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു

പ്രദേശത്ത് നിന്ന് കുട്ടിയുടെ ഉടുപ്പും രക്തക്കറകളും കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. റാപ്പിഡ് റെസ്‌ക്യു ടീമും വനം വകുപ്പും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രദേശത്ത് നിരവധി കൂടുകള്‍ സ്ഥാപിച്ചിട്ടും ഓഗസ്റ്റില്‍ അഞ്ചുവയസുകാരിയെ കൊന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.