പ്രതിഷേധക്കാർ തടഞ്ഞതോടെ പ്രധാനമന്ത്രി ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റ് നേരം; വൻ സുരക്ഷാ വീഴ്ച

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്ച. മോദിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റോളം നേരമാണ്. ഇതേ തുടർന്ന് ഫിറോസ്പൂരിൽ നടക്കേണ്ട സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര മതിയാക്കി പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി

ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെയാണ് സംഭവം. പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം നേരം കുടുങ്ങിയത്.

പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ ഒഴിവാക്കി റോഡ് മാർഗം ഹുസൈനിവാലയിലേക്ക് പോകാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. എന്നാൽ ഹുസൈനിവാലക്ക് 30 കിലോമീറ്റർ അകലെവെച്ച് പ്രതിഷേധക്കാർ റോഡ് തടയുകയായിരുുന്നു.

ഇതേ തുടർന്ന് എൻ എസ് ജി സംഘം പ്രധാനമന്ത്രിയുമായി ബത്തിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു. ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമാണ് പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.