രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന ഐഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസിന്റെ എഫ് ഐ ആറും തുടർ നടപടികളും റദ്ദാക്കണമെന്നാണ് ഐഷ ആവശ്യപ്പെടുന്നത്.

സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹർജി ആരോപിക്കുന്നു. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപത്തിനോ മറ്റോ വഴിവെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല.

കൊവിഡ് കൂടിയത് അഡ്മിനിസ്‌ട്രേറ്ററുടെ അലംഭാവം കാരണമെന്ന് സൂചിപ്പിക്കാനാണ് ചാനൽ ചർച്ചക്കിടെ ബയോ വെപൺ പരാമർശം നടത്തിയത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഐഷ പറയുന്നു.