ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കൂടിയാലോചന നടത്തി ചർച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും കർഷക സംഘടന നേതാക്കൾ ഇത് വരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ചർച്ചക്ക് വിളിക്കുന്നതിനിടയിലും പ്രധാനമന്ത്രി തന്നെ നിയമം പിൻവലിക്കില്ലെന്ന് ഉറച്ചു നിൽക്കുന്നതിൽ കർഷക സംഘടനകൾക്ക് അതൃപ്തിയുണ്ട്.

സമരം വേഗം തീർപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ റോഡുകൾ ഉപരോധിക്കുമെന്നാണ് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി. രണ്ട് ദിവസത്തിനകം സർക്കാർ ഒത്തു തീർപ്പിന് തയ്യാറായില്ലെങ്കിൽ ഡൽഹിയിലേക്ക് ചരക്ക് വാഹനങ്ങൾ,ടാക്സികൾ ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ല. കർഷക സമരം തുടരുന്നത് ഡൽഹിയിലേക്കുള്ള ചരക്ക് നീക്കം പൂർണമായും തടസപ്പെടുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്.