ലോക്ക്ഡൗൺ ഇളവ്; സമരപരിപാടികള്‍ നിര്‍ത്തിവെച്ച് വ്യാപാരികള്‍

ലോക്ക്ഡൗൺ ഇളവ് ആവശ്യപ്പെട്ടുള്ള സമരം താത്കാലികമായി നിർത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇളവുകൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അറിഞ്ഞ ശേഷം ഭാവി കാര്യം പ്രഖ്യാപിക്കും. വ്യാപാരികളോടുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ വിദഗ്ധ സമിതി പറ്റിക്കുകയായിരുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ മനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതുപ്രകാരം കടകള്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. രാത്രി ഒമ്പതുവരെ തുറക്കാനാണ് അനുവാദമുണ്ടാവുക. ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനും യോഗം തീരുമാനിച്ചിരുന്നു.

ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ അതില്‍ മാറ്റം വരുത്തുന്നത്. ഒരു തദ്ദേശ വാർഡിൽ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടൽ. മൈക്രോ കണ്ടെയിന്മെന്റ് രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍. ഒരു വാർഡിൽ ആയിരം പേരിലെത്ര രോഗികൾ എന്ന രീതിയിൽ കണക്കാക്കാനാണ് ആലോചന.

അതേസമയം, സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല. രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ നിലവിൽ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. സംസ്ഥാനത്ത് നിലവിൽ 323 തദ്ദേശ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്കിലാണ്. പുതിയ രീതി വരുന്നതോടെ ട്രിപ്പിൾ ലോക്ക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും. പൊതുസ്ഥലങ്ങളിലും, കടകളിലും വാക്സിനെടുത്തവർക്കായിരിക്കും മുൻഗണന.

ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ചട്ടം 300 പ്രകാരം ആരോഗ്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തും. അതേസമയം, കോവിഡ് മൂലം ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയായിരിക്കും പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയം.