രാജിവെച്ചില്ലെങ്കില്‍ നേമം മണ്ഡലത്തിൻ്റെ അതിർത്തി കടത്തില്ല: ശിവന്‍കുട്ടിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി

 

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി. ബിജെപി നേമം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. എന്നാൽ, പൊലീസ് ബാരിക്കേട് ഉപയോഗിച്ച് നേതാക്കളെ വഴിയിൽ തടഞ്ഞതോടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ രാജി വയ്ക്കാതെ മന്ത്രിക്ക് നേമം മണ്ഡലത്തിൻ്റെ അതിർത്തി കടക്കാൻ സാധിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വിവി രാജേഷ് പറഞ്ഞു.

അതേസമയം, മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധം നടത്തി. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. ശിവന്‍കുട്ടിയുടെ രാജി ആവശ്യമാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഇന്നും സഭയില്‍ ഉന്നയിച്ചത്. ശിവന്‍കുട്ടി രാജിവെക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരായ പരമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.