അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊന്നത്; വെളിപ്പെടുത്തലുമായി പെൺകുട്ടികൾ

 

വയനാട് അമ്പലവയൽ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കീഴടങ്ങിയ പെൺകുട്ടികൾ. അമ്പലവയൽ സ്വദേശി മുഹമ്മദ് എന്ന 68കാരനാണ് കൊല്ലപ്പെട്ടത്. അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികൾ പറയുന്നു. 15, 16 വയസ്സുള്ള സഹോദരിമാരാണ് പോലീസിലെത്തി കീഴടങ്ങിയത്.

മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാൽ സ്‌കൂൾ ബാഗിലാക്കി ഉപേക്ഷിച്ചെന്നും ഇവർ പറയുന്നു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു. പിതാവ് ഉപേക്ഷിച്ച് പോയ ശേഷം തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മുഹമ്മദായിരുന്നു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് മുഹമ്മദ് തങ്ങളുടെ മാതാവിനെ കടന്നുപിടിച്ചത്.

നിലവിളി കേട്ടെത്തിയ തങ്ങൾ കോടാലി കൊണ്ട് മുഹമ്മദിന്റെ തലയ്ക്ക് അടിച്ചു. മരിച്ചുവെന്ന് അറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാനായി ശ്രമം. കത്തി കൊണ്ട് വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി. ബാക്കി ഭാഗം ചാക്കിലാക്കി അടുത്തുള്ള പൊട്ടക്കിണറ്റിൽ തള്ളി. തുടർന്ന് വിവരം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ അറിയിച്ചു. പിന്നീടാണ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞതെന്നും പെൺകുട്ടികൾ പറയുന്നു.