വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികൾ 3 പേരും മരിച്ചു

വാളയാർ: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം സ്വദേശികളായ പൂര്‍ണേഷ്, ആന്റോ, സഞ്ജയ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും.

നേവിയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാ​ഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്.

കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇവർ. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.