ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരുടെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കില്ല; ഒരു കുറ്റവാളികളെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

 

സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവർ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരെന്ന നിലയിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വകരിക്കും.

ഒരു ക്രിമിനൽ പ്രവർത്തകരെയും സർക്കാർ സംരക്ഷിക്കില്ല. ആരെ എടുത്താലും അവർക്ക് രാഷ്ട്രീയ ആഭിമുഖ്യങ്ങളുണ്ടാകും. അതനുസരിച്ച് അഭിപ്രായ പ്രകടനങ്ങളും അവർ നടത്തുന്നുണ്ടാകും. ഏത് രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക.

ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിനുള്ള പരിമിതികളുണ്ട്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് അന്വേഷണത്തിൽ ഇടപെടാൻ കഴിയുന്ന വിധത്തിൽ നിയമപരമായ ക്രമീകരണം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കേണ്ട സാഹചര്യമാണിത്.

ഒരു തെറ്റിന്റെയും കൂടെ നിൽക്കുന്ന പാർട്ടിയല്ല സിപിഎം. പാർട്ടിക്ക് വേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവർ പോലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരുടെ ഉത്തരവാദിത്വം പാർട്ടിക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു