ഒമിക്രോൺ, കൊവിഡ് വ്യാപനം: ഡൽഹിയിൽ ഭാഗിക ലോക്ക് ഡൗൺ

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ. ലെവൽ വൺ നിയന്ത്രണങ്ങളാണ് ഡൽഹിയിലേർപ്പെടുത്തുന്നത്. അവശ്യ സർവീസുകളൊഴികെയുളള എല്ലാ സേവനങ്ങളേയും നിയന്ത്രിക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

കടകൾ ഇടവിട്ട ദിവസങ്ങളിൽ മാത്രമെ തുറക്കുകയൊളളു. സ്വിമ്മിങ് പൂൾ, ജിം, തീയേറ്റർ തുടങ്ങിയ കേന്ദ്രങ്ങൾ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജോലിക്കാർ മാത്രമെ ജോലിക്ക് വരാൻ അനുവദിക്കാവൂ. ഹോട്ടലുകളിൽ 50പേർക്കും മെട്രോ റെയിലിൽ 50 ശതമാനം യാത്രക്കാർക്കുമാണ് പ്രവേശനമെന്നും കെജ്രിവാൾ അറിയിച്ചു. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് പങ്കെടുക്കാം.

ഡൽഹിയിൽ 0.5 ശതമാനം പോസിറ്റിവിറ്റി നിരക്ക് വർധിച്ചിട്ടുണ്ട്. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡൽഹിയിലെ കൊവിഡ് കേസുകൾ പെട്ടന്നാണ് വർധിച്ചത്. ഒമിക്രോൺ ഭീതിയിൽ ഡൽഹിയിൽ ഇന്നലെ മുതൽ കർഫ്യൂ നിലവിൽ വന്നിട്ടുണ്ട്.