പന്തീരാങ്കാവ് യു എ പി എ കേസില്‍ താഹ ഫസലിന് ജാമ്യം

 

പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അലൻ ഹുഷൈബിന് അനുവദിച്ച ജാമ്യം സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.

2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർഥികളായ അലൻ ശുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികൾ കോഴിക്കോട് സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന എതിർവാദം ഉയർന്നതോടെ കോടതികൾ ജാമ്യം തള്ളിയിരുന്നു.

തുടർന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദങ്ങൾ പരിഗണിച്ച് എൻഐഎ കോടതി ഇരുവർക്കു കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചു. തടവിൽ 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.