സ്വർണക്കള്ളക്കടത്ത്: അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അർജുന് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കസ്ര്‌റംസ് പറയുന്നു.

ഇന്ന് ചോദ്യം ചെയ്യാൻ നിർദേശിച്ച് കസ്റ്റംസ് അർജുന് നോട്ടീസ് നൽകിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ ഇയാൾ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി. പിന്നാലെ അർജുനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അർജുനെതിരായ തെളിവുകൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് നടത്താനും കടത്തിയ സ്വർണം തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങളാണ് കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ഷഫീഖിൽ നിന്നാണ് കള്ളക്കടത്തിന്റെ സൂത്രധാരൻ അർജുൻ ആയങ്കിയാണെന്ന് വ്യക്തമായത്.