പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. കൊവിഡ് ബാധിതർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കും.

കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. മാർച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് 19 ന് പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാർച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 22 ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ്.

കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു.