സ്വർണക്കടത്ത് സംഘവുമായി സിപിഎമ്മിന് നേരിട്ട് ബന്ധം: കെ സുരേന്ദ്രൻ

സ്വർണ കള്ളക്കടത്ത് സംഘത്തിന് സിപിഎമ്മുമായി നേരിട്ട് ബന്ധമുണ്ടെന്നത് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കള്ളക്കടത്തിന് ഉപയോഗിച്ച കാർ ഇതവുരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസിന്റെ സഹായത്തോടെയാണ് ക്രിമിനൽ സംഘം കാർ കടത്തിയത്.

ഉന്നതനായ സിപിഎം നേതാവിന്റേതാണ് കാർ. സഹകരണ ബാങ്കിലെ ജീവനക്കാരനാണ് ഇയാൾ. സ്വർണ കള്ളക്കടത്ത് പണം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതായി കേന്ദ്ര ഏജൻസികൾക്ക് മനസ്സിലാക്കിയിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾക്ക് ലൈക്കടിക്കരുതെന്ന് ഫേസ്ബുക്ക് പ്രസ്താവന ഇറക്കിയ ഡി വൈ എഫ് ഐ നേതാവ് ഹലാൽ-ഇസ്ലാമിക് ബാങ്കിന്റെ കണ്ണൂർ ജില്ലയിലെ ചുമതലക്കാരനാണ്

കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെയും ഫൈസലിന്റെയും ബന്ധങ്ങളാണ് സിപിഎം കള്ളക്കടത്തിന് ഉപയോഗിക്കുന്നത്. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രവർത്തിച്ചിട്ടുള്ളത്. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടി സുനിയുമൊക്കെ സിപിഎമ്മിന്റെ ആളുകളാണ്. എന്നിട്ട് പറയുകയാണ് ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ 3000 കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന്. ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പുമായി രംഗത്തുവന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.