എം.സി ജോസഫൈൻ്റെ സ്ഥാനം തെറിച്ചേക്കും; കടുത്ത നടപടിയെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഏറെ വിവാദമുണ്ടാക്കിയ പ്രസ്താവനയെ തുടര്‍ന്ന് സംസ്ഥാന വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും എം.സി ജോസഫൈനെ മാറ്റുമെന്ന് സൂചന. പരാതി പറയാന്‍ വിളിച്ച യുവതിയോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ച ജോസഫൈന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് വനിത കമ്മിഷന്‍ അദ്ധ്യക്ഷയ്‌ക്കെതിരെ ഉയരുന്നത്.സര്‍ക്കാരിന് നാണക്കേടുണ്ടായ വിഷയത്തില്‍ കടുത്ത നടപടി തന്നെയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇതിന് മുമ്പും ജോസഫൈന്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. സിപിഎം നേതാവും മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ ശശിയ്ക്കെതിരെ പാര്‍ട്ടി യുവജനസംഘടനയിലെ പെണ്‍കുട്ടി ലൈംഗിക പീഡന പരാതി ഉയര്‍ത്തിയപ്പോള്‍ സ്വന്തമായി കോടതിയും പൊലീസുമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് പറഞ്ഞ് പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കിയ വ്യക്തിയാണ് എം.സി ജോസഫൈന്‍. കൂടാതെ പരാതി പറയാന്‍ വിളിച്ച വയോധികയെ ‘തള്ള’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ ആ വിവാദവും വീണ്ടും സിപിഎമ്മിനെ ഉലച്ചു.

ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. ഇതിനിടെ ഭരണകക്ഷിയുടെ അനുകൂലികള്‍ കൂടി തള്ളിപ്പറഞ്ഞതോടെ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടേക്കുമെന്നാണ് സൂചന.