വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്‌സിൻ നൽകും; മുഖ്യമന്ത്രി

 

തിരുവനന്തപുരം: വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്‌സിൻ നിർബന്ധമാണെങ്കിൽ നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകുന്നവർക്ക് സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ വേണ്ടതായിട്ടുണ്ട്. പ്രത്യേക അപേക്ഷ നൽകിയാൽ അങ്ങനെ ചെയ്തു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് വേണ്ട മരുന്നിന്റെ സംഭരണം ഉറപ്പാക്കുമെന്നും അതിനായി ബോധവത്കരണവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് നേരത്തെ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതിൽ കൂടുതലായി രോഗം വർധിച്ചിട്ടില്ല.

കൊവിഡ് വൈറസുകൾ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകൾ പെരുകുന്നത് തടയുന്ന മരുന്ന് ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ അല്ലാത്ത രോഗികളുടെ ഓക്‌സിജൻ ആശ്രയത്വം കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കും. ഈ മരുന്നിന്റെ അരലക്ഷം ഡോസിന് കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഓർഡർ നൽകി. ജൂണിൽ മരുന്ന് കിട്ടും എന്നാണ് പ്രതീക്ഷ. കേരളത്തിൽ തന്നെ വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു. വിവിധ കമ്പനികളുമായി സർക്കാർ ചർച്ച നടത്തി വരികയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറളജി ക്യാംപസിൽ വാക്‌സിൻ ഉത്പാദനം നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.