തലശ്ശേരി ന്യൂമാഹിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം

 

തലശ്ശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ് ഹരിദാസിന്റെ കാൽ പൂർണമായും അറ്റുപോയി. വീടിന് സമീപത്ത് വെച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും ഓടിയെത്തിയിരുന്നു. ഇവരുടെ കൺമുന്നിലിട്ടാണ് ഗുണ്ടാസംഘം ഹരിദാസിനെ വെട്ടിക്കൊന്നത്

അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഹരിദാസിന്റെ സഹോദരൻ സുരനും വെട്ടേറ്റു. പ്രദേശത്ത് ഒരാഴ്ച മുമ്പ് സിപിഎം-ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസിന് നേരെ ആക്രമണമുണ്ടായത്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.