കണ്ണൂർ തേർളായിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

 

കണ്ണൂർ തേർളായിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തേർളായിയിലെ ഹാഷിം-സാബിറ ദമ്പതികളുടെ മകൻ അൻസബിന്റെ മൃതദേഹമാണ് ലഭിച്ചത്. എസ് എസ് എൽ സി പൂർത്തിയാക്കിയ അൻസിബ് പ്ലസ് വൺ അഡ്മിഷനായി കാത്തിരിക്കവെയാണ് അപകടം സംഭവിച്ചത്.

ചെങ്ങളായി മുനമ്പത്ത് കടവിലാണ് ഞായറാഴ്ച വൈകുന്നേരം അൻസബിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീമും പയ്യന്നൂർ, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് രാവിലെയോടെ മൃതദേഹം ലഭിച്ചത്. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.