കവിയൂർ പീഡനക്കേസ്: പെൺകുട്ടിയെ വിഐപികൾ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ

കവിയൂർ പീഡനക്കേസിൽ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയിൽ. സിബിഐ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ സംഘം ഹൈക്കോടതിയെ സമീപിച്ചത്.

പെൺകുട്ടിയെ വീടിന് പുറത്തുള്ള ആരെങ്കിലും പീഡിപ്പിച്ചതായി തെളിവില്ല. അതേസമയം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതാണ്. സാധ്യമായ എല്ലാ അന്വേഷണവും നടത്തി.

വിഐപികൾ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ല. ടിപി നന്ദകുമാർ ആരോപിച്ചതു പോലെ ലതാ നായർ അനഘയെ വിഐപികളുടെ അടത്തു കൊണ്ടുപോയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സിബിഐ സംഘം അറിയിച്ചു.