യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം: പ്രതി ജോമോള്‍ അറസ്റ്റില്‍

 

ഇടുക്കി: അണക്കര ഏഴാംമൈൽ കോളനിയിൽ മാലിന്യം തള്ളിയതിന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതി പോലീസ് പിടിയിൽ. അണക്കര ഏഴാംമൈൽ കോളനി പട്ടശേരിയിൽ ജോമോളാണ് ശനിയാഴ്ച രാത്രി നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽനിന്ന് പിടിയിലായത്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി ജോമോൾ അയൽവാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ വീട്ടിൽവച്ചുതന്നെ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി.

ജോമോൾ ജില്ലയ്ക്കുപുറത്തേക്ക് രക്ഷപ്പെട്ടന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ, ഈ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്ന യുവാവുമായി, ഇവരെ രക്ഷപ്പെടുത്താനെന്ന വ്യാജേന പോലീസ് ബന്ധം സ്ഥാപിച്ചു.ശനിയാഴ്ച ഉച്ചയോടെ ഇവർ നെടുങ്കണ്ടം ഭാഗത്തെ ബന്ധുവീട്ടിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. എന്നാൽ, വീട് കണ്ടെത്താൻ കഴിയാതെവന്നതോടെ ജോമോളോട് നെടുങ്കണ്ടത്തെ ആശുപത്രിയിൽ അഡ്മിറ്റാകാൻ ഇവരുമായി ബന്ധമുണ്ടായിരുന്ന ആളെക്കൊണ്ട് പോലീസ് പറയിച്ചു. ഈ നിർദേശത്തെത്തുടർന്ന് ഇവർ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. കുമളി സി.ഐ. ജെ.എസ്.സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതിനിടെ, മനുവിന്റെ കൈപ്പത്തി എറണാകുളത്തെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ തുന്നിച്ചേർത്തു. ഇനി ഒരാഴ്ചത്തെ നിരീക്ഷണം ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.