സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം

സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

സർക്കാർ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന നടത്തുക. പ്രതിവാര ഇൻഫക്ഷൻ റേഷ്യോ 10ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും.

നിലവിൽ ഇത് എട്ട് ശതമാനമായിരുന്നു. മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരിൽ വാക്സിനേഷൻ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും.

ജില്ലകളിൽ നിലവിൽ നടത്തുന്ന സമ്പർക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതൽ നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആർ.ആർ.ടികൾ, അയൽപക്ക സമിതികൾ എന്നിവരെ ഉപയോഗിച്ച് സമ്പർക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവർ ടെസ്റ്റിങ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.