ആലപ്പുഴയിൽ കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു

ആലപ്പുഴ: എടത്വാ പച്ച ജംഗ്ഷനു സമീപം രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രണ്ട് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.  പൂർണ്ണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സമീപത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.