മോഡലുകളുടെ മരണം: ഡി ജെ പാർട്ടിയിൽ പങ്കെടുത്ത ആറ് പേരെ പോലീസ് ചോദ്യം ചെയ്യുന്നു

കൊച്ചിയിൽ മുൻ മിസ് കേരള വിജയികൾ അടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പോലീസ്് ചോദ്യം ചെയ്യുന്നു. ഒക്ടോബർ 31ന് രാത്രി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഡി ജെ പാർട്ടിയിൽ പങ്കെടുത്ത ആറ് പേരെയാണ് ചോദ്യം ചെയ്യുന്നത്.

ഹോട്ടലിലെ രജിസ്റ്ററിൽ നിന്ന് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയായിരുന്നു. പാർട്ടിക്കിടെ മുൻ മിസ് കേരള വിജയികളും മറ്റുള്ളവരും തമ്മിൽ വാക്കു തർക്കമുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെ ചിലരും പാർട്ടിയിൽ പങ്കെടുത്തതായി വിവരമുണ്ട്.

മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് സൈജു മുൻകൂർ ജാമ്യഹർജി നൽകിയത്. എന്നാൽ മോഡലുകൾ അടക്കം മദ്യപിച്ച് വാഹനമോടിച്ചത് തടയാനാണ് താൻ പിന്തുടർന്നതെന്നാണ് സൈജു പറയുന്നത്.