സംസ്ഥാനത്ത് ഏറ്റവും കൂടിയ ദിനംപ്രതി കോവിഡ് കണക്ക്; ഇന്ന് 1530 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1530 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 519 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 221 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 123 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 100 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 52 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 49 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 48 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 44 പേർക്കും, ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നുള്ള 30 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവൻ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂർ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂർ കൊമ്പൻവയൽ സ്വദേശി സൈമൺ (60), കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലൻ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂർ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുൾ ഖാദർ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 89 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 487 പേർക്കും, മലപ്പുറം ജില്ലയിലെ 200 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, കോഴിക്കോട് ജില്ലയിലെ 106 പേർക്കും, കോട്ടയം 91 പേർക്കും, ആലപ്പുഴ ജില്ലയിലെ 73 പേർക്കും, കൊല്ലം ജില്ലയിലെ 70 പേർക്കും, കണ്ണൂർ ജില്ലയിലെ 38 പേർക്കും, കാസർഗോഡ് ജില്ലയിലെ 37 പേർക്കും, വയനാട് ജില്ലയിലെ 36 പേർക്കും, പത്തനംതിട്ട ജില്ലയിലെ 33 പേർക്കും, തൃശൂർ ജില്ലയിലെ 27 പേർക്കും, പാലക്കാട് ജില്ലയിലെ 24 പേർക്കും, ഇടുക്കി ജില്ലയിലെ 19 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂർ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസർഗോഡ് ജില്ലയിലെ 203 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 190 പേരുടേയും, എറണാകുളം ജില്ലയിലെ 120 പേരുടേയും, പാലക്കാട് ജില്ലയിലെ 107 പേരുടേയും, മലപ്പുറം ജില്ലയിലെ 82 പേരുടേയും, തൃശൂർ ജില്ലയിലെ 64 പേരുടേയും, കോട്ടയം, വയനാട് ജില്ലകളിലെ 61 പേരുടെ വീതവും, കൊല്ലം ജില്ലയിലെ 55 പേരുടേയും, കോഴിക്കോട് ജില്ലയിലെ 43 പേരുടേയും, ഇടുക്കി ജില്ലയിലെ 39 പേരുടേയും, ആലപ്പുഴ ജില്ലയിലെ 30 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 24 പേരുടേയും, കണ്ണൂർ ജില്ലയിലെ 20 പേരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 15,310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,878 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,48,793 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,424 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,123 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 11,82,727 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 8256 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,49,385 സാമ്പിളുകൾ ശേഖരിച്ചതിൽ 1187 പേരുടെ ഫലം വരാനുണ്ട്.