പിവി അൻവറിനെതിരായ പരാതി അഞ്ച് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

 

പി.വി അൻവർ എംഎൽഎയ്‌ക്കെതിരായ പരാതി അഞ്ച് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈക്കോടതി. പി.വി അൻവർ കൈവശം വെച്ചുള്ള മിച്ച ഭൂമി ഉടൻ തിരിച്ചു പിടിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാത്തതിനെതിരെ സമർപിച്ച ഹർജിയിലാണ് ഉത്തരവ്. ഹർജിക്കാരനെ കൂടി കേട്ട് വേണം തീരുമാനമെടുക്കാനെന്നും കോടതി നിർദേശിച്ചു. കോടതിയലക്ഷ്യത്തിന് മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജി നൽകിയഹർജി സിംഗിൾബെഞ്ച് തീർപ്പാക്കി.

പി വി അൻവറും കുടുംബവുംഅനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവിൽ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അധിക ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഇതിനെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 226.82 ഏക്കർഭൂമി കൈവശം വെക്കുന്നതായി പിവി അൻവർ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു.