വെള്ളവും വൈദ്യുതിയും ആവോളം, ഭൂമിക്ക് പത്ത് ശതമാനം വില; ഇനിയുള്ള നിക്ഷേപം തെലങ്കാനയിൽ മാത്രമെന്ന് കിറ്റെക്‌സ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിൽ വീമ തവളയാണ്. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണ്.

ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും. ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാനയിൽ. ടെക്‌സ്റ്റൈൽസിന് വേണ്ടി മാത്രമുള്ള വ്യവസായ പാർക്കാണ് തെലങ്കാനയിലേത്. 1200 ഏക്കർ സ്ഥലത്താണ് ഇത് വ്യാപിച്ച് കിടക്കുന്നത്. കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഇൻഫ്രാസ്ട്രക്ചർ, റോഡ് സൗകര്യം, വെള്ളത്തിനുള്ള സൗകര്യങ്ങൾ, വൈദ്യുതി എല്ലാം ആധുനികമായി നടപ്പാക്കിയിട്ടുണ്ട്

തെലങ്കാനയിൽ പത്ത് ശതമാനം വില മാത്രമേ സ്ഥലത്തിന്റെ വിലയായി വരുന്നുള്ളു. അത് തന്നെ ഒരു നിക്ഷേപകനെ സംബന്ധിച്ച് വലിയ കാര്യമാണ്. വൈദ്യുതി ഒരിക്കലും മുടങ്ങില്ലെന്നും വെള്ളം എത്ര തന്നെ തരാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേരളത്തിൽ 53 വർഷം നടത്തിയ പ്രയത്‌നം മറ്റൊരു സംസ്ഥാനത്ത് ആയിരുന്നുവെങ്കിൽ ഇപ്പോഴുള്ളതിന്റെ 30 ഇരട്ടി വളരുമായിരുന്നുവെന്നും സാബു പറഞ്ഞു.