പണിക്കൻകുടി കൊലപാതകകേസിൽ തെളിവ് തേടി അന്വേഷണ സംഘം

ഇടുക്കി പണിക്കൻകുടിയിലെ സിന്ധു കൊലപാതകകേസിൽ തെളിവ് തേടി അന്വേഷണ സംഘം. കൊല്ലപ്പെട്ട സിന്ധുവിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി ബിനോയ് ഒളിവിൽ കഴിഞ്ഞിരുന്ന ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തും.

പ്രതി ബിനോയിയെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. നാല് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.

അതേസമയം സിന്ധുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാറ്റാൻ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്ച പെരിഞ്ചാൻകുട്ടിയിലെത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രതി ഒളിവിൽ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ നീക്കം. സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ബിനോയ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണിൽ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മർദിച്ചു.

  1. തറയിൽ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് സിന്ധുവിന്‍റെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും അടുക്കളയിൽ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു.