അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; വിധി ഈ മാസം 22ന്

സിസ്റ്റർ അഭയ കൊലപാതക കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം 22ന് കേസിൽ വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ പൂർത്തിയായത്.

അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി വരുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം കോടതിയിൽ പൂർത്തിയായിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫാദർ കോട്ടൂർ വാദിച്ചത്.

മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവെന്റിൽ കണ്ടുവെന്ന മൊഴി വിശ്വസിക്കരുതെന്ന് കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചു. പ്രതികൾ മറ്റാരോ ആണെന്നും കോട്ടൂർ പറഞ്ഞു. സിസ്റ്റർ സെഫിയുടെ വാദവും ചൊവ്വാഴ്ച പൂർത്തിയായിരുന്നു.

സെഫി ശസ്ത്രക്രിയ നടത്തിയ കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണെന്ന് പ്രോസിക്യൂഷൻ നേരത്തെ പറഞ്ഞിരുന്നു. കോട്ടൂരും സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാൻ ഇടയായതാണ് കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.