കട്ടിലിൽ കെട്ടിയിട്ടു, ദിവസം മുഴുവൻ ക്രൂരമായി പീഡിപ്പിച്ചു; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ യുവതിയുടെ മൊഴി

കൊവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ അതിക്രൂരമായി പീഡിപ്പിച്ചതായി എഫ്‌ഐആർ. കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമെ യുവതിയെ ക്രൂരമായി മർദിച്ചു. സെപ്റ്റംബർ മൂന്നിനാണ് യുവതി ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്കുമാറിന്റെ പാങ്ങോടുള്ള വീട്ടിലെത്തിയത്

ഇയാൾ യുവതിയെ അകത്തേക്ക് കൊണ്ടുപോകുകയും മർദിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബഹളം വെച്ചപ്പോൾ വായിൽ തുണി തിരുകി. തുടർന്ന് കട്ടിലിൽ കെട്ടിയിട്ടു. രാത്രി മുഴുവൻ മണിക്കൂറുകളോളം പീഡനം തുടർന്നു. പിറ്റേ ദിവസം രാവിലെയാണ് മോചിപ്പിച്ചതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു

അവശനിലയിലായ യുവതി വെള്ളറടയിലുള്ള സഹോദരന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറയുകയും പരാതി നൽകുകയുമായിരുന്നു. തുടർന്നാണ് പാങ്ങോട് പോലീസ് ഹെൽത്ത് ഇൻസ്‌പെക്ടറെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയിൽ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.