സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് തുടക്കം

ഉത്തരവാദിത്ത രക്ഷാകര്‍തൃത്വത്തെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു.

158 കേന്ദ്രങ്ങളിലാണ് പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കോര്‍പറേഷനുകളിലും ഓരോ കേന്ദ്രങ്ങള്‍ ഉണ്ടാകും. നിലവില്‍ ബ്ലോക്ക്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തലങ്ങളില്‍ ഐസിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവ പ്രവര്‍ത്തിക്കുക. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ ദിവസങ്ങളുടെ എണ്ണവും സേവന സമയവും ദീര്‍ഘിപ്പിക്കും.