സ്വപ്നയുടെ വെളിപ്പെടുത്തൽ: ശിവശങ്കറെ പിരിച്ചുവിടണമെന്ന് കെ സുരേന്ദ്രനും ചെന്നിത്തലയും

 

ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിരവധി തവണയാണ് കസ്റ്റംസിനെ വിളിച്ചത്. ശിവശങ്കറിന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനാണ്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണം.

ഏത് രീതിയിലാണ് സംസ്ഥാന സർക്കാർ സ്വർണക്കള്ളക്കടത്ത് അട്ടിമറിക്കാൻ ശ്രമിച്ചെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. കീഴ് വഴക്കങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. സർവീസ് ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ശിവശങ്കർ. ശിവശങ്കറിനെ എത്രയും വേഗം സർവീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണം.

അതേസമയം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്വർണക്കടത്തുക്കേസിൽ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ശരിവയ്ക്കപ്പെട്ടു. ഇടതുമുന്നണിയും മുഖ്യമന്ത്രിയും ആരോപണങ്ങൾക്ക് മറുപടി പറയണം. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.