ഉത്ര വധക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു

 

അഞ്ചൽ ഉത്ര കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു. മാപ്പുസാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് സൂരജ് വാദിക്കുന്നു. വിദഗ്ധസമിതിയുടെ പേരിൽ ഹാജരാക്കിയ തെളിവുകൾ ആധികാരികമല്ല. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ് പറയുന്നു

അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവും, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവും, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവും, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവുമാണ് ശിക്ഷ.

ഇതിൽ ജീവപര്യന്തം ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഇതോടൊപ്പം പത്തും ഏഴും വർഷം തടവ് സഹിതം 17 വർഷത്തെ തടവുശിക്ഷയാണ് സൂരജ് ആദ്യം അനുഭവിക്കേണ്ടത്. ഇതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം ഒന്നിച്ച് അനുഭവിക്കേണ്ടി വരിക.