ബാലചന്ദ്രകുമാറിനു പിന്നിൽ പ്രോസിക്യൂഷൻ; ഡിജിപിക്ക് പരാതി നൽകി ദിലീപ്

 

നടി അക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നിൽ പ്രോസിക്യൂഷനാണെന്ന് നടൻ ദിലീപ്. പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ നീട്ടാൻ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വോഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് വ്യക്തമാക്കി.

കൊച്ചിയിൽ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും , കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിന്നു. ഇതിനെ തുടർന്ന് ബാലചന്ദ്രകുമാറിനെ സാക്ഷിയായി പരിഗണിച്ച് തുടരന്വോഷണം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

അതേസമയം, കേസിൽ തുടരന്വോഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്തയച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയക്കുന്നതായും രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി. വിധി പ്രഖ്യാപനം അടുത്തിരിക്കെയായിരുന്നു കേസിൽ നിർണായക വെളിപ്പെടുത്തലുകളുണ്ടായത്.