ആഭ്യന്തര വകുപ്പിന്റെ തെറ്റായ സമീപനങ്ങൾ കേരളത്തെ കുരുതിക്കളമാക്കി: വി എം സുധീരൻ

 

ആഭ്യന്തര വകുപ്പിന്റെ തെറ്റായ സമീപനങ്ങളാണ് കേരളത്തെ കുരുതിക്കളമാക്കിയതെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഉണ്ടാകുന്ന സ്ഥിതിയാണ് കേരളത്തിൽ. സംഘർഷങ്ങളും അക്രമങ്ങളും യഥാസമയം തടയുന്നതിനോ, കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന്റെ പിടിയിൽ പൂർണമായി കൊണ്ടുവരുന്നതിനോ അർഹമായ നിലയിൽ ശിക്ഷിക്കപെടുന്നതിനോ സാധിക്കാതെ ആഭ്യന്തര വകുപ്പ് പരാജയപ്പെടുകയാണെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യന്തം നിർഭാഗ്യകരവും അങ്ങേയറ്റം അപലപനീയവും അതീവ ദുഃഖകരവുമായ രാഷ്ട്രീയകൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് തിരുവല്ല പെരിങ്ങര സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റേത്. ആർ.എസ്.എസ്സുകാരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് സി.പി.എം. ആരോപിക്കുന്നു.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പാലക്കാട് എലപ്പുള്ളി സ്വദേശിയും ആർ.എസ്.എസ്. പ്രവർത്തകനുമായ സഞ്ജിത് കൊലചെയ്യപ്പെട്ടത്. എസ്.ഡി.പി.ഐ.കാരാണ് ഇതിനുത്തരവാദികളെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

ഇതേസമയം തന്നെയാണ് പെരിയ ഇരട്ടക്കൊലപാതകകേസിൽ സി.പി.എം.പ്രവർത്തകരെ സി.ബി.ഐ. അറസ്റ്റു ചെയ്തത്. മുൻ എം.എൽ.എ. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സി.ബി.ഐ. അന്വേഷണത്തിന് തടയിടാൻ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തു കൊണ്ട് സർക്കാർ സുപ്രീംകോടതി വരെ പോയതിന്റെ പൊരുൾ സംശയാതീതമായി ഇതോടെ വ്യക്തമായിരിക്കുകയാണ്.
രാഷ്ട്രീയകൊലപാതകങ്ങൾ ഒന്നിനുപിന്നാലെ മറ്റൊന്നായി ഉണ്ടാകുന്ന ദുസ്ഥിതിയാണ് കേരളത്തിലുള്ളത്. മനുഷ്യജീവന് തെല്ലും വിലയില്ലാത്ത, നാടിനപമാനകരമായ ദുരവസ്ഥ.

അക്ഷരാർത്ഥത്തിൽ കേരളം കൊലക്കളമായി മാറിയിരിക്കുകയാണ്.
സംഘർഷങ്ങളും അക്രമങ്ങളും യഥാസമയം തടയുന്നതിനോ കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന്റെ പിടിയിൽ പൂർണ്ണമായി കൊണ്ടുവരുന്നതിനോ അർഹമായ നിലയിൽ ശിക്ഷിക്കപ്പെടുന്നതിനോ കഴിയുന്നില്ലെന്ന സാഹചര്യമാണ് സംസ്ഥാനത്തു നിലനിൽക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും വ്യാപകമാകുന്നു. പോലീസിലാകട്ടെ ക്രിമിനലുകളുടെ എണ്ണം പെരുകിവരുന്നു. കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയും അത് തുടരുന്നത് നിരർത്ഥകമാണെന്നു വന്നിരിക്കുന്നു. കേരളം രാഷ്ട്രീയ കുരുതിക്കളമായി മാറ്റിയത് ആഭ്യന്തരവകുപ്പിന്റെ തെറ്റായ നയസമീപനങ്ങളും പ്രവർത്തനരീതിയുമാണ്. ഇതെല്ലാം അടിമുടി തിരുത്തപ്പെടണം. യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം.
അതിനു കഴിയുന്ന സാഹചര്യം ഒരുക്കിയില്ലെങ്കിൽ കേരളം ക്രിമിനലുകളുടെ സ്വന്തം നാട് എന്ന നിലയിലാകുമെന്ന ആശങ്കയാണ് സാർവത്രികമായി വളർന്നു വന്നിട്ടുള്ളത്.
കേരളത്തെ ചോരക്കളമാക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തിൽ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് സമാധാനകാംഷികളായ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഉണർന്നു

പ്രവർത്തിക്കേണ്ട അസാധാരണ സാഹചര്യമാണ് കേരളത്തിൽ സംജാതമായിട്ടുള്ളത്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തിയേ മതിയാകൂ..ഈ ചോരകളി അവസാനിപ്പിക്കണം…