സാമ്പത്തിക സര്‍വ്വേ പ്രഹസനമാകരുത്; സെന്‍സസ് മാതൃക വേണം: എന്‍എസ്എസ്

 

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ സ്‌നപത്തിക സര്‍വ്വേയ്‌ക്കെതിരെ എന്‍എസ്എസ് രംഗത്ത്. സര്‍വ്വേ ആധികാരികമല്ലെന്ന വിമര്‍ശനമാണ് എന്‍എസ്എസ് ഉന്നയിക്കുന്നത്. സെന്‍സസ് മതാതൃകയില്‍ ഉദ്യോഗസ്ഥരെക്കൊണ്ട് സര്‍വ്വേ നടത്തുന്നതാണ് ആധികാരികമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പെരുന്നയില്‍ പറഞ്ഞു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനാണ് സര്‍ക്കാര്‍ സര്‍വേ നടത്തുന്നത്. മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരം ഗുണം ചെയ്യില്ലെന്നും യഥാര്‍ഥ ചിത്രം അറിയാന്‍ സെന്‍സസ് മാതൃക തന്നെ വേണം എന്നുമാണ് എന്‍.എസ്.എസിന്റെ ആവശ്യം. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുക. കുടുംബശ്രീകള്‍ വഴി സര്‍വേ നടത്താനാണ് തീരുമാനം. സംസ്ഥാന കമ്മിഷന്റെ സാമൂഹിക സാമ്പത്തിക സര്‍വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭാ അനുമതി നല്‍കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്താന്‍ 75 ലക്ഷം രൂപയാണ് അനുവദിച്ചത്.

എന്നാല്‍ മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം സര്‍വേയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എന്‍എസ്എസിന്റെ വിമര്‍ശം. സര്‍വേ ആധികാരിക രേഖയായി മാറുന്നതാണ്. യോഗ്യരായവരെക്കൊണ്ട് സര്‍വേ ആധികാരികമായി നടത്തണംമെന്നും, സര്‍വേ പ്രഹസനം ആക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.