ഹരിതയ്‌ക്ക്‌ പുതിയ മാർഗരേഖ പുറത്തിറക്കി; കോളേജ് കമ്മിറ്റികളായി പരിമിതപെടുത്തും

 

കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ധാരണയായി. ഹരിതയില്‍ ഉണ്ടായ പൊട്ടിത്തെറിയും വിവാദങ്ങളും പ്രവര്‍ത്തക സമിതിയിൽ ചർച്ചയായി.

ഹരിതയുടെ സംഘടനാ പ്രവർത്തനത്തിൽ ലീഗ് പുതിയ മാർഗരേഖ ഉണ്ടാക്കി. നിലവിലെ ഹരിതാ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതയ്‌ക്ക്‌ സംസ്‌ഥാന- ജില്ലാ കമ്മിറ്റികളുണ്ടാകില്ല. പകരം കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്തും. ഇതിന് പകരം യൂത്ത് ലീഗിലും, എംഎസ്എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചു.

അതേസമയം കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയുമെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി. എന്നാൽ യുഡിഎഫിന്റെ തിരിച്ചുവരവില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു. യുഡിഎഫ് എന്ന മുന്നണി സംവിധാനം പഴയ തരത്തില്‍ ശക്‌തിയാര്‍ജിക്കുമോയെന്ന കാര്യത്തിലാണ് ലീഗ് സമിതി ആശങ്ക പ്രകടിപ്പിച്ചത്.