പിങ്ക് പോലീസിന്റെ പരസ്യവിചാരണ: പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പട്ടിക ജാതി കമ്മീഷന്റെ നിർദേശം

 

തിരുവന്തപുരം ആറ്റിങ്ങലിൽ മൊബൈൽ മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് തേടി. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകി.

സംഭവത്തിൽ അപമാനിതനായ ജയചന്ദ്രൻ നേരത്തെ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച ആറ്റിങ്ങലിൽ വെച്ചാണ് ജയചന്ദ്രനും എട്ട് വയസ്സുകാരി മകൾക്കും പിങ്ക് പോലീസിൽ നിന്ന് ദുരനുഭവമുണ്ടായത്.

തന്റെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസുദ്യോഗസ്ഥ രജിത ജയചന്ദ്രനെയും മകളെയും പരസ്യവിചാരണ ചെയ്യുകയായിരുന്നു. കുട്ടിയെയും ഇവർ ഭീഷണിപ്പെടുത്തി. കുട്ടി നിലവിളിച്ചിട്ടും ഇവർ വിചാരണ നിർത്താൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് തന്റെ ബാഗിൽ നിന്ന് മൊബൈൽ കിട്ടിയിട്ടും ന്യായീകരിക്കുന്ന നിലപാടാണ് രജിത സ്വീകരിച്ചത്.