പോലീസ് സ്റ്റിക്കര്‍ പതിച്ച് കാറില്‍ യാത്ര; തിരുനെൽവേലി സ്വദേശികളായ ദമ്പതികള്‍ മാനന്തവാടിയിൽ പിടിയിൽ

 

മാനന്തവാടി: വാഹനത്തിൽ പോലീസ് സ്റ്റിക്കർ പതിച്ച് യാത്ര ചെയ്ത ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. തിരുനെൽവേലി, സങ്കൻ കോവിൽ, പനവഡലിചത്രം, അമ്മൻകോവിൽ സ്ട്രീറ്റിൽ മഹേന്ത്രൻ (25), ഭാര്യ തിരുനെൽവേലി ചിന്ന കോവിലൻകുളം ശരണ്യ (23) എന്നിവർക്കെതിരെയാണ് മാനന്തവാടി പോലീസ് ആൾമാറാട്ടം, പോലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്യൽ, എപ്പിഡമിക് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തലശ്ശേരിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്ര മധ്യേ ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 10 എഡബ്ല്യു 7008 ഇന്നോവ കാറിൻ്റെ പുറകിലും, മുമ്പിലുമായിരുന്നു പോലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ചിരുന്നു. ശനിയാഴ്ച രാത്രി മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജിൽ തങ്ങുകയായിരുന്നു. രാവിലെ വാഹനം കണ്ട് സംശയം തോന്നിയ നാട്ടുകാർ മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീമിനെ വിവരമറിയിച്ചതിനെ തുടർന്ന് പ്രിൻസിപ്പൾ എസ് ഐ ബിജു ആൻ്റണി, എസ് ഐ നൗഷാദ്, എ എസ് ഐ മെർവിൻ ഡിക്രൂസ്, വനിത സി പി ഒ ശാലിനി എന്നിവർ ചേർന്ന് ദമ്പതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു