കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും

ബംഗളൂരു: കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കര്‍ണാടക. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

കേരള-കര്‍ണാടക അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും. സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ടെസ്റ്റ് എടുക്കണം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.