സിമന്റ് വില കുത്തനെ ഉയരുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ വഴിമുട്ടുന്നു

സിമന്റ് വില കുത്തനെ ഉയരുന്നു. നിർമ്മാണ പ്രവർത്തന ങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയെങ്കിലും വിലവർദ്ധനവ് ഇരുട്ടടിയാവുന്നു. സംസ്ഥാനത്ത് സിമന്റ് വില ചാക്കിന് 510 രൂപയായി കൂടി. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്റിന്റെ ശരാശരി വില. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്റെ ഒരു ചാക്ക് സിമന്റിന് 420 രൂപയായിരുന്നു വില.

പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്റ് ഉപഭോഗം. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ് വിതരണം ചെയ്യുന്നത്. വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി രാജീവ് സിമന്റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്.

കമ്പനികൾ സംഘടിതമായി വിലകൂട്ടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി. കമ്പി വിലയും സംസ്ഥാനത്ത് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായും അടുത്തദിവസം യോഗം വിളിച്ചിട്ടുണ്ട്. സ്റ്റീല്‍, ക്രഷര്‍ ഉത്‌പന്നങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ച മട്ടാണ്. ഈ സാഹചര്യത്തില്‍ സിമന്‍റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് നിർമ്മാണ രംഗത്തുള്ളവരുടെ ആവശ്യം