ലോകായുക്ത നിയമ ഭേദഗതി; സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും

 

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നാകും വിശദീകരണം. ലോക്പാൽ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും അറിയിക്കും

ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് ഇന്ന് വൈകുന്നേരമാണ് ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തുക. വിവാദങ്ങൾ ശക്തമായതോടെയാണ് ഗവർണർ വിശദീകരണം തേടിയത്. യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.

സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം.