തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ അച്ഛൻ ഷിജിലിനെതിരെ കൂടുതൽ പരാതികൾ. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന് ഭാര്യ കൃഷ്ണപ്രിയയുടെ അമ്മ നെയ്യാറ്റിൻകര പൊലീസിൽ മൊഴി നൽകി. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമുണ്ടെന്ന് ഷിജിൽ പലരോടും പറഞ്ഞതായും മൊഴിയിൽ പറയുന്നു. കൃഷ്ണപ്രിയയെ സ്വന്തം വീട്ടിൽപോലും പോകാൻ അനുവദിക്കാറില്ലായിരുന്നു. ഷിജിലും കൃഷ്ണപ്രിയയുമായുണ്ടായത് സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കമായിരുന്നുവെന്നും കൃഷ്ണപ്രിയയുടെ അമ്മ പ്രഭ നെയ്യാറ്റിൻകര പൊലീസിന് മൊഴി നൽകി.ഷിജിക്കും കൃഷ്ണപ്രിയയും തമ്മിൽ ഒരുമാസത്തോളം അകന്നുകഴിഞ്ഞിരുന്നു. പിന്നീട് ഒരാഴ്ച മുൻപാണ് ഇരുവരും ഒന്നിച്ച് താമസിച്ചുതുടങ്ങിയത്. അതിന്ശേഷമായിരുന്നു കുഞ്ഞിന്റെ കൊലപാതകം. കൊലപാതകത്തിന് പുറമെ ഗാര്ഹികപീഡനം ഉൾപ്പടെയുള്ള മറ്റുചില വകുപ്പുകൾ കൂടി ചുമത്താനാണ് പൊലീസിന്റെ നീക്കം.
ഇക്കഴിഞ്ഞ 16ന് പുലർച്ചെ 3:00 മണിയോടെയാണ് ഒരു വയസുകാരൻ അപ്പു എന്ന് വിളിക്കുന്ന ഇഹാനെ സ്വന്തം പിതാവ് ഷിജിൽ അതിക്രൂരമായി കൊലപ്പെടുത്തിയത്. പുലർച്ചെ അപ്പൂ കരഞ്ഞു ഈ ദേഷ്യത്തിൽ കുഞ്ഞിന്റെ അടിവയറ്റിൽ ക്രൂരമായി മർദ്ദിച്ചു.ഇന്നലെ അറസ്റ്റിലായ കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലാണ് ക്രൂരമായ കൊലപാതകം വിവരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണം. പുറമേ പരിക്കില്ലാത്തതിനാൽ കുട്ടിയെ അപ്പോൾ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നില്ല. പലവട്ടം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാതിരുന്ന ഷിജിലിനെ കുടുക്കിയത് കുട്ടിയുടെ പരുക്കിനെ കുറിച്ചുള്ള ഫോറൻസിക് സർജൻ്റെ നിഗമനങ്ങളാണ്. കോടതിയിൽ ഹാജരാക്കിയ ഷിജിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.







