ചതിയൻ ചന്തു പരാമർശത്തിൽ ഒപ്പം നിന്ന മുഖ്യമന്ത്രി, വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ അപാകതയില്ലെന്ന നിലപാട് ആവർത്തിച്ചതിൽ സിപിഐ നേതൃത്വത്തിന് അതൃപ്തി. കാറിൽ കയറ്റുന്നത് വ്യക്തിപരമായ വിഷയമാണെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞ രീതിയിലാണ് അതൃപ്തി. എന്നാൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് മുതിർന്നേക്കില്ല. വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം വ്യക്തിപരം എന്നാണ് സിപിഐഎം നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.അയ്യപ്പ സംഗമത്തിനെത്തിയപ്പോൾ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനം തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ ശരികേട് ഒന്നും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞത്.അതേസമയം, സിപിഐക്ക് എതിരെ വെള്ളാപ്പള്ളി നടേശൻ ഉയർത്തിയ ചതിയൻ ചന്തു പരാമർശം മുഖ്യമന്ത്രി തള്ളി. സിപിഐ ചതിക്കുന്ന പാർട്ടിയാണെന്ന അഭിപ്രായം ഇല്ല. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വെളളാപ്പളളിയെ തളളിപറഞ്ഞത്.
വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ അപാകതയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്; CPIക്ക് അതൃപ്തി








