Headlines

‘രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല,പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും; എപ്പോൾ എന്നത് എന്റെ സൗകര്യം’: രാഹുൽ മാങ്കൂട്ടത്തിൽ

രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇത് പുറത്തുവിട്ടതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളാണുള്ളത്. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ചാറ്റും തന്‍റേതാണോയെന്ന് ചോദ്യത്തിന് രാഹുൽ മറുപടി പറഞ്ഞില്ല.

തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് രാഹൂല്‍ മാങ്കൂട്ടത്തില്‍. പുതുതായി ഓഡിയോയിൽ ഒന്നുമില്ല. ഇതൊക്കെ മുൻപും ചർച്ച ചെയ്തതാണ്. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും.എപ്പോൾ എന്നത് എന്റെ സൗകര്യമെന്നും രാഹുൽ പറഞ്ഞു.

‘എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യം മുതലേ ഞാന്‍ പറയുന്നുണ്ട്. ജനങ്ങള്‍ക്കുള്ള വിശദീകരണം അന്വേഷണത്തിന് ശേഷം പറയും. നിയമപരമായ പോരാട്ടങ്ങള്‍ നടത്തും.’ രാഹുല്‍ പ്രതികരിച്ചു.

‘ഒരേ കാര്യം തിരിച്ചുംമറിച്ചും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദേശം ഇപ്പോള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ എന്താണ് ഉദ്ദേശമെന്ന് ആര്‍ക്കും മനസ്സിലാക്കാം. ഞാന്‍ മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തനം ഇതല്ല.’രാഹുൽ പറഞ്ഞു. തന്റെ നിരപരാധിത്വം നീതിന്യായ കോടതിയില്‍ താന്‍ ബോധിപ്പിക്കുമെന്നും മാധ്യമകോടതിയില്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കൂടുതൽ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. നമുക്കൊരു കുഞ്ഞിനെ വേണമെന്നും തുടർന്ന് ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ശബ്ദരേഖ.