Headlines

സൂക്ഷ്മ പരിശോധനയിൽ യുഡിഎഫിന് തിരിച്ചടി; സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

എറണാകുളത്ത് യുഡിഎഫിന് തിരിച്ചടിയായി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. വയനാട്ടിലും കൊല്ലത്തും കോട്ടയത്തും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിട്ടുണ്ട്.

സംസ്ഥാനത്ത് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ യുഡിഎഫിൽ ആണ് കൂടുതൽ തിരിച്ചടിയുണ്ടായത്. വയനാട് കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ നഗരസഭാ ചെയർമാൻ സ്ഥാനാർഥി രവീന്ദ്രന്റെ നാമനിർദ്ദേശപത്രികയും തള്ളി. സി എസ് പ്രഭാകരൻ പകരം സ്ഥാനാർത്ഥിയാകും. കൊല്ലത്ത് വിളക്കുടി പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർത്ഥി നാസറുദ്ദീന്റെ പത്രികയാണ് തള്ളിയത്. കോട്ടയം പാമ്പാടി പഞ്ചായത്തിൽ രമണി മത്തായിയുടെ പത്രിക തള്ളി. എറണാകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കുന്ന സെറീന ഷാജിയുടെയും ജോൺസൺ പുനത്തിലിൻ്റെയും പത്രിക തള്ളിയത് യുഡിഎഫിനെ ഞെട്ടിച്ചു. ഇവിടെ ഡമ്മി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല.

അതിനിടെ ട്രാൻസ്ജെൻഡർ അരുണിമയുടെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ട്രാൻസ് വുമൺ അമയ പ്രസാദിന്റെയും നാമനിർദ്ദേശപത്രിക അംഗീകരിച്ചു. അതേസമയം എൽഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായത് പാലക്കാട് നഗരസഭയിൽ ആണ്. കർണ്ണകി നഗർ വെസ്റ്റ്, വടക്കന്തറ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയത്. മലപ്പുറം വഴിക്കടവിലും തൃക്കാക്കര നഗരസഭാ ഡിവിഷനിലും മലപ്പുറം വളാഞ്ചേരി നഗരസഭയിലും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിട്ടുണ്ട്. ശ്രീനാരായണപുരത്തും ആലപ്പുഴ നഗരസഭയിലും ബിജെപിക്കും തിരിച്ചടിയുണ്ടായി.