‘പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർത്ഥിയാക്കി, വേണ്ടി വന്നാൽ ഞാൻ മത്സരിക്കും’; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിഖിൽ പൈലി

കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലിയുടെ വെല്ലുവിളി. കോൺഗ്രസ് പാർട്ടിയെ ഒറ്റു കൊടുത്തവരെ പരിഗണിക്കുന്നു.

മുൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോയി വർഗീസിനെ പരിഗണിക്കുന്നതിലാണ് പ്രതിഷേധം. സാമൂഹ്യ മാധ്യമത്തിലൂടെയാണ് നിഖിൽ പൈലിയുടെ ഭീഷണി. ധീരജ് കൊലക്കേസിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.ഫേസ്ബുക്കിലൂടെയായിരുന്നു നിഖിലിന്റെ വെല്ലുവിളി. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ പിന്‍വലിക്കുകയും ചെയ്തു.

2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി. എഞ്ചിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

അതേസമയം സുൽത്താൻബത്തേരി നഗരസഭയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ട ടൗൺ വാർഡ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതിലാണ് പ്രതിഷേധം.

മുസ്ലിം ലീഗിൻ്റെ കൈവശമുണ്ടായിരുന്ന സീറ്റ് യൂത്ത് കോൺഗ്രസിന് മത്സരിക്കാൻ നൽകിയിരുന്നു ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ജയലക്ഷ്മിയെ ആണ് പരിഗണിച്ചിരുന്നത്. ഈ സീറ്റാണ് കേരള കോൺഗ്രസിന് നൽകിയത്. ബത്തേരിയിൽ ഒരു സീറ്റിൽ പോലും യൂത്ത് കോൺഗ്രസിനെ പരിഗണിച്ചില്ലെന്നും ആക്ഷേപം.