Headlines

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീദ് ആണ് പിടിയിലായത്. ഡൽഹിയിൽ നിന്നാണ് ഇയാളെ എൻഐഎ പിടികൂടിയത്. ‌സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തത് ആമിർ അലിയുടെ പേരിലായിരുന്നു. എൻഐഎ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് ഡൽഹിയിൽ നിന്ന് ആമിർ റാഷിദ് അലിയെ പിടികൂടിയത്.

വാഹനം വാങ്ങാൻ ഉമറിനെ സഹായിക്കുന്നതിനായി അമീർ ഡൽഹിയിൽ എത്തിയിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും പുൽവാമ സ്വദേശിയുമായ ഡോ ഉമർ ഉൻ നബിയാണ് ഐഇഡി നിറച്ച കാറിൻ്റെ ഡ്രൈവറെന്ന് എൻഐഎ ഫോറൻസിക് സ്ഥിരീകരിച്ചിരുന്നു.

ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിൽ എൻ‌ഐഎ പരിശോധന തുടരുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഭീകരബന്ധം സംശയിക്കുന്നവർക്കായി തിരച്ചിൽ നടക്കുന്നത്. വൈറ്റ് കോളർ ഭീകരസംഘവുമായി കൂടുതൽ ഡോക്ടേഴ്സിന് ബന്ധമുണ്ടെന്ന് സംശയം. സ്ഫോടനത്തിനായി രണ്ട് കിലോയിൽ അധികം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി കണ്ടെത്തി.

അമോണിയം നൈട്രേറ്റ് മാത്രമാണ് സ്ഫോടനത്തിന് ഉപയോഗിച്ചിതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ സ്ഫോടനത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളുടെ രീതിയും വിലയിരുത്തിയതിൽ നിന്ന് ട്രൈ അസെറ്റോൺ ട്രൈപെറോക്സൈഡ് എന്ന രാസവസ്തുവിൻറെ സാന്നിധ്യം സംശയിക്കുന്നു. മദർ ഓഫ് സാത്താൻ എന്നറിയപ്പെടുന്ന ഈ സ്ഫോടകവസ്തു ചൂട് മൂലമോ ചെറിയ ഘർഷണം മൂലമോ പോലും ഡിറ്റണേറ്റർ ഇല്ലാതെ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്. ഉമറിന് TATPയുടെ അസ്ഥിര സ്വഭാവത്തെക്കുറിച്ച് അറിയാമായിരുന്നിരിക്കണം എന്നാണ് അന്വേഷണസംഘം കരുതുന്നത്.

ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ഉമർ മുഹമ്മദ് പാർക്കിംഗ് സ്ഥലത്ത് വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്ഫോടനം നടത്തിയ ഉമർ നബി ഹവാല ഇടപാടിലൂടെ 20 ലക്ഷം രൂപ സ്വരൂപിച്ചതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹവാല ഇടപാടുകാരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ​ഡോക്ടർമാരായ ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാഥർ എന്നിവരെ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്തു.