ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ ദേവസ്വം ജീവനക്കാരായ 10 പേർ കേസിൽ പ്രതികളാണ്.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡിലെ മുരാരി ബാബു ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
ഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. എസ്ഐടി സംഘം പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്‌ത് നാളെ മുതൽ അന്വേഷണം ആരംഭിക്കും. സ്മാർട്ട് ക്രീയേഷൻസ് ഉൾപ്പടെ കേസിൽ പ്രതികളായതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ അതെ രീതിയിൽ തന്നെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.