പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പം സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്. ശബരിമലയിൽ കിലോ കണക്കിന് സ്വർണം സർക്കാർ അപഹരിച്ചിരിക്കുകയാണ്. ഈ വിഷയം തങ്ങൾക്ക് സഭയിൽ ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും ദേവസ്വം ബോർഡ് മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു.
വിഷയം ചർച്ച ചെയ്യുന്നതിന് അടിയന്തര പ്രമേയത്തിന് മുൻകൂട്ടി അനുമതി തേടുകപോലും ചെയ്യാതെയാണ് സഭയിൽ പ്രതിപക്ഷം ബഹളം വച്ചത്. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ മുഖം മറച്ച് ബാനർ വലിച്ചുയർത്തി. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്റ്റാർട്ടപുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതികളെ പാട്ടി ചോദ്യോത്തരവേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരിക്കുന്നതിനിടെയാണ് പ്രതിഷേധം. പ്രതിപക്ഷം സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തി പ്രതിഷേധിച്ചത്. അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനർ ഉയർത്തിയിരുന്നു പ്രതിഷേധം.
എന്നാൽ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും ഒന്നും മറച്ചു വെക്കാനില്ല ഒരു കള്ളന്മാരെയും വെറുതെ വിടില്ലെന്നും ധനമന്ത്രി കെ എൻ മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളോടുള്ള അനാദരവാണ് പ്രതിപക്ഷം കാണിച്ചതെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചോദ്യോത്തരവേള റദ്ദ് ചെയ്‌ത് അല്പസമയം സഭാ നടപടികൾ നിർത്തിവെക്കുകയും ചെയ്തു.